Sunday, December 2, 2012

എരുമ ലോണ്‍


അരുമക്കിടാങ്ങളെ പോറ്റുവാന്‍ ഗതിമുട്ടി-
യൊരുപാട് സൂത്രങ്ങള്‍ തേടി ഞാനും.
‘എരുമക്ക് ലോണൊന്ന് കിട്ടുകില്‍ നല്ലതാം,
കര കേറുമതിനാലെ നിന്‍ കുടുംബം.’
കോരിത്തരിച്ചു ഞാനുരിയാട്ടമത് കേട്ട്
നിരയായ്‌ മനസ്സില്‍ കിനാക്കളേറി.
പരിപാടിപ്രഭയേറ്റ് സഹധര്‍മ്മിണിക്കുമെ-
ന്നരികെ കിടന്നിട്ടുറക്കമില്ലാ!
വരമൊന്നു കിട്ടിയത് പോലെയുന്മാദനായ്‌
പുര വിട്ടിറങ്ങി കൃഷിഭവനിലേക്കായ്‌.
കരുനീക്കി കാര്യമിത് മുറപോലെയാക്കുവാന്‍
ശരിയായ രീതിയില്‍ കാണ്‍ക വേണം’
പൊരുളെന്തിതറിയുവാന്‍ പിറ്റേ ദിനം കാലെ
പരമേശ്വരന്‍ പ്യൂണിനെ ചെന്നു കണ്ടു.
‘തിരിവില്ലെ മൂപ്പരേ, കാര്യമിതു സിമ്പിളാ-
ണൊരു നൂറെനിക്കും വലുതൊന്നവന്നും.
ശരിയാക്കി തന്നിടാം മുറ പോലെയൊക്കെയും
കരയാതെ പൊയ്ക്കൊളൂ സ്വസ്ഥനായി.’
മരുമകന്‍ അറിയാതെ മകളോട് ചൊന്നു ഞാന്‍ ,
തരുമൊ നിന്‍ മോതിരം ഒന്നു തിരിയാന്‍?’
പരിപാടി ഉഗ്രനാണെന്ന് തോന്നീടിനാല്‍
നീരസം കാട്ടാതവള്‍ പ്രതികരിച്ചു.
‘തരുമല്ലൊ ഉപ്പാക്ക് വരുമാനമാവുകില്‍
ഒരുവനുമിതറിയാതെ ലാഭാമോടെ?’
തരമാക്കിയാവിധം ആയിരത്തൊരുനൂറ്
പരമൂന്‍റെ കയ്യിലേല്‍പ്പിച്ചു പോന്നു.
ഒരു നാളിലറിയിപ്പുമായ്‌ വന്നു കുടിലിലെന്‍
പരമ പ്രസാദനായ്‌ പരമുവേട്ടന്‍



പരമാര്‍ത്ഥമിതു കേട്ട് പുളകത്തിലാടി ഞാന്‍
പുരികം ചുളിക്കാതെ തീറ്റ നല്‍കി.
എരുമയെക്കണ്ടെത്തി വിലയാക്കി വന്നു ഞാ-
നൊരുമിച്ചു പോകണം ഡോക്റ്ററൊപ്പം.
ഒരു ജാതി രോഗവും ജന്തുവതിനില്ലെന്നു
വരിയാല്‍ കുറിക്കണം ഡോക്റ്ററേമാന്‍.
പെരിയോനെ ധ്യാനിച്ച്‌ മനവും തണുപ്പിച്ച്
അരികത്ത് പോയി ഞാന്‍ കാര്‍ വിളിച്ചു.
തിരികെ പോരുമ്പൊഴെന്‍ കടലാസ്സു കിട്ടുവാന്‍
തരമായ്‌ കൊടുത്തവന്നായിരം ഞാന്‍.
ഒരുനൂറു നോട്ടിന്‍റെ പിടയുന്നൊരെട്ട് ഞാന്‍
ശരവണന്‍ ഡ്രൈവര്‍ക്കു കൂലി നല്‍കി.
ഒരു നാളിലന്നങ്ങിനെ കാശിനായ്‌ ചെല്ലുവാ-
നൊരു കുറിപ്പായിട്ടു വന്നൊരുത്തന്‍.
ശരിയായ രീതിയില്‍ വില്ലേജധികാരിയെ-
ത്തരമാക്കി വേണമാ ചെക്ക് വാങ്ങാന്‍.
ഒരുവിധം കേണു ഞാനായിരത്തഞ്ഞൂറില്‍
ദുര മൂത്ത കരിമനം ശാന്തമാക്കി.
ചിരി തൂകും തലയുള്ളൊരമ്പതിന്‍ കെട്ടായി
പിരിശത്തിലന്നു ഞാന്‍ ചെക്ക് മാറി.
എരുമയ്ക്ക് നേരെപോയിന്‍ഷൂറെടുക്കുവാ-
നുരചെയ്തു വിട്ടെന്നെ കൃഷി വകുപ്പോന്‍.
എരുമ തന്നിന്‍ഷൂറ് ശരിയാക്കുവാനായി-
ട്ടിരുനൂര് പിന്നെയും ചിലവിടുന്നേന്‍.
എരുമയ്ക്ക് പകരമായിന്‍ഷൂറ് വേണ്ടതീ-
യിരുകാലി മണ്ടനാണെന്നു തോന്നി!


No comments:

Post a Comment