Wednesday, December 14, 2016

ചൂല് പിടിച്ച വൈമാനികന്‍


_________________________________________

ചിന്തയുദിക്കും നേരത്തെന്നും
മന്ദനൊരുത്തന്‍ കഥയോര്‍ക്കുന്നു

മക്കാനിപ്പണി ചെയ്തൊരു ചെക്കന്‍
ചുക്കാനേന്തിയ കഥയിതു കേള്‍ക്കൂ.

റിപ്പയറെങ്ങിനെയാക്കാം റേഡിയോ
മൂപ്പന്നൊരു നാള്‍ ബുക്ക് ലഭിച്ചു.

വയറുകളൊക്കെ കണക്റ്റായപ്പോള്‍
ചായക്കടയിലിരുന്നത് മൂളി.

ഇമ്മിണി വല്യൊരു സയന്‍റിസ്റ്റായി
ചുമ്മാതങ്ങ് ധരിച്ചു വശായി.

ഒരു നാളവനൊരു ബുക്ക് ലഭിച്ചു
പെരിയ വിമാനമതെപ്പിടിയോട്ടാം.

ഒന്നു പരീക്ഷണമോടിക്കാനായ്
പൊന്നേയെങ്ങിനെ ചാന്‍സ് ലഭിക്കും?

വേലകള്‍ പലവകയന്വേഷിച്ചു
ചൂലന്‍ പണിയില്‍ കേറിയൊരു നാള്‍

ചൂലും കൊണ്ട് വിമാനത്തില്‍ പോയ്‌
വേലയെടുക്കും നേരത്തൊരു നാള്‍.

ബുക്കിലെ നിര്‍ദ്ദേശത്തില്‍ കണ്ടു
ഞെക്കൂ സ്റ്റാര്‍ട്ടാക്കാനിതു ബട്ടണ്‍.

പെട്ടെന്നങ്ങു വിമാനം സ്റ്റാര്‍ട്ടായ്
പൊട്ടനുമാവേശത്താല്‍ തുള്ളി.

പൊന്തി പറക്കണമെന്നാ മോഹം
പൊന്തി മനസ്സില്‍ വന്നന്നേരം.

ബട്ടണ്‍ പച്ചയമര്‍ത്തിയ നേരം
പെട്ടനെ വാനിലുയര്‍ന്നത്‌ പൊങ്ങി.

എങ്ങിനെ താഴെയിറക്കും ചിന്ത
തിങ്ങിനിറഞ്ഞു മനസ്സില്‍ വിങ്ങി.

ബുക്കില്‍ നോക്കിയ നേരം കണ്ടു
ചെക്കാ, വോള്യം രണ്ടിലതുണ്ട്.

എന്തിനു പറയണമീ വിഡ്ഢി കൂഷ്മാണ്ടന്‍റെ
മന്ദന്‍ കഥകളിനിയെന്‍ പ്രിയ തോഴര്‍കളേ!
പീഎമ്മായ് പെരച്ചനടിച്ചിവന്‍ വന്നെങ്കിലും
പൌരുഷം തീണ്ടീട്ടില്ലാ മണ്ടനാണെന്നോര്‍ക്കണേ!
മണ്ടനാം നാമെങ്ങനെ താഴെയിറങ്ങും ചിന്ത
കുണ്ഠിതപ്പെടുത്തുന്നൂ മണ്ടന്മാര്‍ സഹായിക്കൂ!


രണ്ടരയാണ്ട് പറക്കാനായി-
ഇന്ധനമില്ലിതിലെന്തിനി ചെയ്യും?

മണ്ടന്മാരിങ്ങോടി വരേണം
രണ്ടാം ചാന്‍സിനി വേണ്ടയൊരെണ്ണം

നീന്തലിനില്ലാ പോസ്റ്റല്‍ ട്യൂഷന്‍
കുന്തവുമറിയില്ലിക്കൂട്ടര്‍ക്ക്.

അക്കിടി പറ്റിയ കാര്യമതോര്‍ത്തി-
ന്നിക്കിളിയാവുന്നിന്ത്യക്കാര്‍ക്ക്.


ശരണമതൊന്നു വിളിച്ചിനിയാടി
പിരിയാമിന്നീ തുള്ളല്‍ പാടി.

Sunday, December 11, 2016

കച്ചവടക്കാരിയോട്:


കച്ചവടം മെച്ചമാക്കാന്‍ പാട്ടുകാരനെ വേണ്ടേ?
മെച്ചമേറും കാക്കയൊന്നു കാത്തിരിക്കുന്നുണ്ടേ!

അഷ്ടിയായതിനുള്ള വകയായ് വല്ലതും തന്നേക്ക്
ശിഷ്ടകാലമേറെയില്ലിനി ഒന്നിതും ശ്രവിക്ക്.

മഞ്ഞു വീണു വിറക്കയാണിഹയെന്നതും നീയോര്‍ക്ക്
കഞ്ഞിയല്‍പ്പം കിട്ടുവാനാണെന്‍റെയീ നല്‍ പോക്ക്.

മക്കളൊക്കെ വളര്‍ന്നു വലുതായ് ദൂരെയായിപ്പോയി
പൂക്കളും വര്‍ണ്ണങ്ങളൊക്കെ വിട്ടകന്നു പോയി!

മോദിയാം ദജ്ജാല് ചെയ്യും ചെയ്തികള്‍ കണ്ടിട്ട്
പൂതിയില്ലാതായി നില്‍ക്കാന്‍ നാട്ടിലിനി ചെന്നിട്ട്.

വമ്പനാകും രാജ്യമെന്ന് തട്ടിവിട്ടും കൊണ്ട്
അംബയാനിമാരെയൊക്കെ തോളിലേറ്റിക്കൊണ്ട്

എന്ത് പാതാളത്തിലേക്കാമിന്ത്യ തന്‍ പോക്കിന്നു?
ചിന്തയറ്റു കിടപ്പതാം വിഷണ്ണനായിട്ടിന്ന്.

അല്ലയോ ജീവിക്കുവാനായ് ജോലിചെയ്യുന്നോളേ,
ഇല്ലയോ നിനക്കിതൊന്നും ചിന്ത തെല്ലും മോളേ? 

പട്ടിണിപ്പാവങ്ങളേറെ ഞെരുങ്ങിടുന്നെന്‍ നാട്
പട്ടി പെറ്റത് പോലെയുള്ളൊരു നാശമായ കൂട്!

ഹിന്ദുവെന്ന നല്ല സംസ്കൃതിയൊക്കെ നാശമാക്കി
ജന്തുവൊന്നു വന്നു കൊണ്ടതു മൊത്തമായ്‌ കലക്കി.

വേദന കടിച്ചു തിന്നിട്ടാകെ ചിത്തം നീറി
സാധനയതക്കെയും തീ നാളമേറ്റു കോറി.

കഷ്ടതയൊട്ടേറെ പേറി നേടിയ സ്വാതന്ത്ര്യം
ദുഷ്ട ദജ്ജാലിന്‍റെ കയ്യാലായി പാരതന്ത്ര്യം!

അന്യ നാട്ടില്‍ നിന്നു കൊണ്ടിട്ടാവതും നീ ചെയ്യ്‌
വന്യജീവിയെ അകറ്റാനായൊരുക്ക് മെയ്യ്.
LikeShow more reactions
Comment

Saturday, December 10, 2016

തെണ്ടിയോട്ടം (ഓട്ടം തുള്ളൽ)



മെച്ചപ്പെട്ട ചരക്കൊരു പാട്
കച്ചവടത്തിനിറക്കിയൊരുത്തി.
മിച്ചം വല്ലതുമുണ്ടേലൊന്നെൻ
കൊച്ചിനു വാങ്ങാമെന്നു നിനച്ചു.

പിച്ചക്കാരൻ പോലെയൊരുത്തൻ
കൊച്ചിനൊരെണ്ണമിതെങ്ങിനെ വാങ്ങാൻ!
വിൽക്കാനുള്ള ചുരീദാറൊന്ന്
നോക്കാൻ കയ്യിലെടുത്തതു പാടേ

മുക്കാലുണ്ടേലല്ലാതൊന്നും
നോക്കാൻ പറ്റില്ലെന്നവളോതി.
വാക്കതു കേട്ടതുപാടേ ഞാനും
നാക്കു തരിത്തു വിയർത്തു കുളിച്ചു.

പെൻഷനൊരിത്തിരി വന്നതു ബാങ്കിൽ
ടെൻഷൻ കൂട്ടാനായി കിടപ്പൂ.
അച്ഛനതൊന്നൊരു നാളു പറഞ്ഞു
സ്വച്ഛത നേടാൻ പോകുന്നിന്ത്യ.

അച്ഛാ ദിൻ ആനേവാലാ ഹേ
കൊച്ചേ പേടിക്കാനിനിയില്ല.
അച്ഛൻ തന്നുടെ വാക്കതു കേട്ടു
മെച്ചം തന്നെയതെന്നു ധരിച്ചു.

കൊച്ചുകളെല്ലാം ഹർഷം പൂണ്ടു.
മൂച്ചിക്കൊമ്പിലൊരൂഞ്ഞാൽ കെട്ടി.
കള്ളിലൊരൽപം സേവിച്ചാലും
കള്ളം പറയില്ലെന്നുടെയച്ഛൻ.

വെള്ളം പോലെയതമ്മയ്ക്കറിയാം
പിള്ളേർക്കെല്ലാം നന്നായറിയാം.
അച്ഛനെ നമ്പിയ കാരണമിന്നു
മിച്ചം വന്നതു ദണ്ഡം മാത്രം!

ഉള്ളൊരു സ്വസ്ഥത പോയി മറഞ്ഞു
വെള്ളം വായിൽ വറ്റിവരണ്ടു.
കാശിനു ഗതിയില്ലാതായിന്നു
റേഷൻ കടയിലുമരിയില്ലാതായ്.

വരിയിൽ പോയിട്ടെന്നും നിൽക്കും
പിരിയാൻ നേരം ബാങ്കർ പറയും
തരിയും കാശിനിയില്ല സുഹൃത്തേ!
വരിയില്‍ നാളെയുമൊന്നു ശ്രമിക്കാം.

പിരിശത്തോടവൻ ചൊന്നതു മൂലം
അരിശമടക്കി മടങ്ങിപ്പോന്നു.
തെണ്ടി നടന്നു കുഴങ്ങീയൊരു നാൾ
രണ്ടായിരമൊരു നോട്ട് ലഭിച്ചു.

മുണ്ടു മടക്കിക്കെട്ടീട്ടോടി
രണ്ടു കിലോയരി വാങ്ങാനായി.
രണ്ടായിരമതു നൽകിയ നേരം
വേണ്ടാ! ചില്ലറയില്ലെന്നരുളി.

മക്കാനിപ്പണി ചെയ്തൈരു തുച്ഛൻ
ഇക്കോലത്തിലുമാക്കി നാടിനെ!
കള്ളപ്പണമതിലാറാടിയവര്‍
വെള്ളപ്പണമായൊക്കെയൊതുക്കി.


വീമ്പു പറഞ്ഞു നടപ്പുണ്ടിനിയും
അമ്പതു നാളിൽ നാടിതു വമ്പൻ!
നമ്പാന്‍ പാടില്ലീയൊരു തന്തയെ
അമ്പേ നമ്മുടെ കാര്യം പോക്ക്!

Tuesday, November 29, 2016

നാമലോപവിന


ഷേക്സ്പീയറെന്ന മഹാന്‍റെ പേരോ
ശേഷപ്പ അയ്യരാം ചൊല്ലിയാരോ
ഭോഷനാമൊരുവന്‍ അതേറ്റു പാടി 
ശേഷിച്ച മുസല്‍മാന്‍ വിരണ്ടുമോടി
മാഷേ അത് ശരിയല്ലവന്‍റെ നാമം 
ഷെയ്ഖ്‌ പീറെന്നായിരുന്നു നൂനം.
കേട്ടുനിന്നോര്‍ പലരുമേറ്റു പാടി
നാട്ടുകാര്‍ പക്ഷം പിടിച്ചു ചാടി.
വാക്കേറ്റമായി കലികാലമായി

ഷോക്കേറ്റ പോലെ തളര്‍ന്നുപോയി!
വെട്ടായി കുത്തായി നാശമായി
വട്ടായി നാട്ടുകാരോട്ടമായി.

സ്വര്‍ഗ്ഗമാമെന്‍ ഭൂമിയാകെ മാറി
വര്‍ഗ്ഗീയ ലഹളയാലാകെ നാറി

മര്‍ത്യരേ നിങ്ങള്‍ക്കിതെന്തു പറ്റി?
വ്യര്‍ഥമാം വേലകള്‍ ചെയ്തുകൂട്ടി?
നാമലോപം ചെയ്ത ഹാനി കൊണ്ടു
നാനാ മതസ്ഥര്‍ തലയറ്റുരുണ്ടു.
ശേഷപ്പയായാലതിലെന്തു ലാഭം?
ഷെയ്ഖ് പീറായാലതിലെന്തു ചേതം?

Wednesday, November 2, 2016

മുഹമ്മദന്‍ ലോ


നമ്മുടെ തലാഖതിന്‍റെ കാര്യമെല്ലാം പോക്ക് !
തുമ്മിയാല്‍ തെറിച്ചു പോകും പോലെയുള്ള മൂക്ക്!
നിന്‍റെ മൊഴി ഞാന്‍ ചൊല്ലിയെന്നങ്ങുള്ളതായ വാക്ക്
എന്‍റെ റബ്ബേ, വീഴുകില്‍ ഇഫക്റ്റിലായ് തലാക്ക്!
വ്യക്തിനിയമമെന്ന പേരിലുണ്ട് പലവക ബാക്കി,
യുക്തിയില്ലാ പെണ്ണിനെയൊരു മൂലയിലുമാക്കി.
എന്തിനീ മുഹമ്മദന്‍ ലോ ആകെ ഗുലുമാലാക്കി
ചിന്തയില്ല പുരോഹിതന്മാരൊക്കെ നാശമതാക്കി.
എഴുതി വെച്ചതൊക്കെ മുസ്ഹഫിലുള്ളതല്ലെന്നോര്‍ക്ക്
കഴുതകള്‍ക്കത് തിരിയുകില്ലയെന്നതവരുടെയൂക്ക്.
ഇത്തരം നിയമങ്ങളൊക്കെ തള്ളണം നീയോര്‍ക്ക്
മേത്തരം കിതാബിലുള്ളത് തന്നെ പകരം ചേര്‍ക്ക്.
കാലമേറെയായി നമ്മള്‍ മൂടു താങ്ങി കൊടുത്തു
കോലമെല്ലാം കെട്ടുപോയി കേട്ടു കേട്ട് മടുത്തു
നാണമില്ല പുരോഹിതന്മാര്‍ കാര്യമേറ്റെടുത്തു.
കോണകത്തിലാക്കിയിട്ട് കെട്ടിയും കൊടുത്തു.
തുല്യ നീതിയെന്നരുളി പെണ്ണിനെ പറ്റിച്ചു
വല്യ തട്ടിപ്പും നടത്തി സകലരേം വഞ്ചിച്ചു
ഒട്ടുവളരെ കാര്യമെല്ലാ മര്‍ത്യരും ചിന്തിച്ചു
പൊട്ട നിയമമൊക്കെയും നാം മാറ്റുവാനുറച്ചു.

Tuesday, November 1, 2016

ഉടലും തലയും



വേണ്ടാത്ത ചിന്തകള്‍ തലയിലുദിക്കയാല്‍
വേണ്ടായിനിയിത്തലയെന്നു തോന്നി.

തലയൊന്നു മാറ്റുവാന്‍ കാശിനായിട്ടു ഞാന്‍
വില കെട്ട പണിയേറെ ചെയ്തു കൂട്ടി.
 

തലയിന്നു മാറ്റുവാന്‍ കാത്തിട്ടിരിക്കവേ
ഉടലിന്നു ചൊന്നു തല വേറെ വേണ്ടാ.

ഉടലിനെ മാറ്റുവാന്‍  ചിന്ത വന്നപ്പോഴേ
പിടലിക്ക് പെട്ടെന്നൊരു വീക്ക് കിട്ടി.

പിരിയാതെയിത്ര നാള്‍ പങ്കിട്ട ജീവിതം
പിരിയുവാന്‍ പറ്റില്ല ബോധ്യമായി.
കരയാതിരിക്കുവാന്‍ പറ്റില്ലൊരുത്തനും
പിരിയാത്തയിണയെ പറിച്ചെറിഞ്ഞാല്‍

മോശമിരു കൂട്ടര്‍ക്കുമുണ്ടെന്നതാകിലും
ലേശവുമില്ലിതില്‍ എന്‍റെ ദോഷം.
ഭോഷമാമിത്തരം ചിന്തകള്‍ വെച്ചു നീ
നാശത്തിലേക്ക് പോയ്‌ വീണിടൊല്ലാ!


സ്വാര്‍ത്ഥലാഭത്തിനായല്ലയോ മര്‍ത്യരേ
വ്യര്‍ത്ഥമാം മോഹങ്ങള്‍ പേറിടുന്നു?
വീര്‍പ്പിച്ചു കാര്യങ്ങള്‍ നാശത്തിലാക്കാതെ-
യര്‍പ്പണം ചെയ്യേണ്ടവരല്ലെ നമ്മള്‍?

Monday, October 31, 2016

കേരളമൌലിദ് 2016 (2)


അന്തമില്ലാത്തൊരുത്തി സ്വര്‍ഗ്ഗത്തില്‍ പോയി വന്നു!
മുന്തിയ കാഴ്ചകള്‍ കണ്ടെന്നെല്ലാം ചൊല്ലിടുന്നു!
ഇന്ധനത്തിന്നു പകരം മന്ത്രങ്ങള്‍ ചൊല്ലിയെന്നും,
അന്തമില്ലാത്ത മൊല്ല വണ്ടിയോടിച്ചുവെന്നും.
കോടി പതിനായിരത്തില്‍ മേഘത്തെ പൊക്കിനിര്‍ത്തി
നാടോടി മൊല്ലയിന്നു വിഭ്രാന്തിയും പരത്തി.
ഓടിക്കോ മണ്ട വേണേലെന്നുള്ള ഘട്ടമെത്തി,
ഞൊടിയിട കൊണ്ടുതന്നെ ജാക്കിയില്‍ താങ്ങിനിര്‍ത്തി

എല്ലാ വക ചൊട്ടുവിദ്യകളൊക്കെയിട്ടവിയലാക്കി

വല്ലാത്തീ പോക്ക് കൊണ്ടിട്ടാകെയും ഭ്രാന്തമാക്കി
പടച്ചോന്‍റെ നാടിതെന്ന പണ്ടാരപ്പേരുമാക്കി
വിടലങ്ങു വിട്ടുവിട്ടു കാര്യം എടങ്ങേറിലാക്കി!

മതമെന്ന മദമിളക്കി രാഷ്ട്രീയപ്പോരിളക്കി
ചിതയുമൊരുക്കിവച്ചു, മര്‍ത്യര്‍ക്ക് പേയിളക്കി
കഥയില്ലാക്കഥയിതോര്‍ത്ത് ചിത്തവും നാശമാക്കി
വ്യഥ പൂണ്ടിരുന്നു പോയി എല്ലാമിക്കോലമാക്കി
 
നിന്‍റെ മൌലിദ് നാളെയാണെന്ന കാര്യമോര്‍ത്തു

എന്‍റമ്മോ ഞാന്‍ കരഞ്ഞു കണ്ണീരൊരു പാട് വാര്‍ത്തു
എന്‍റെ ചിത്തം തകര്‍ത്തീ മാലയില്‍ വാക്കു കോര്‍ത്തു
അന്തം വിട്ടീട്ടു നിന്‍റെ കഴുത്തിലും ഞാനിന്നു ചാര്‍ത്തു.
-------------------------------------------------------------------------------
മൌലിദ് = ജന്മ ദിനം